ധാരണപ്പിശകോ രാഷ്ട്രീയ തന്ത്രമോ ?


തിരുത്ത്‌ - ധാരണപ്പിശകോ രാഷ്ട്രീയ തന്ത്രമോ ?

                                         
വിശ്വനാഥന്‍

"
യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയില്‍."
സാമാന്യഭാഷാ പരിചയമുള്ള  ആര്‍ക്കും ഈ വരികളുടെ അര്‍ഥം വ്യക്തമാണ്.  "മനുഷ്യന്റെ
ബുദ്ധിശക്തി" എന്നത്  ആദ്യ പാദത്തിലെ  'കര്‍ത്താവ്‌' ആണ്. "ഖനിക്കുക ' എന്നത്  'ക്രിയ' യും.  സംശയാത്മാകള്‍ക്ക് വേണമെങ്കില്‍   വാക്കുകള്‍ മാത്രം മാറ്റി, ശ്ലോകത്തിന്റെ ഘടന അതേപടി നിലനിര്‍ത്തി ഒരു പാരഡി എഴുതിനോക്കി, അര്‍ഥം ഇളക്കിവെച്ചുറപ്പിക്കുക'യുമാവാം :

"
കൈക്കോട്ടേന്തി  മനുഷ്യന്റെ
കയ്യ്  മാന്തിയെടുത്തതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ചേന വില്‍പ്പന ശാലയില്‍ "
ഇനി ആദ്യ ശ്ലോകത്തിന്റെ അര്‍ഥം പരിശോധിക്കാം.പൂര്‍വാചാര്യന്മാര്‍ക്കു സിദ്ധിച്ച  സനാതനമായ സത്യങ്ങള്‍ അല്ല  മനുഷ്യ വിജ്ഞാനത്തിന്റെ കലവറ എന്നതാണ് സഹോദരന്‍ അയ്യപ്പന്റെ ശ്ലോകത്തിന്റെ താല്പര്യം. മനുഷ്യന്റെ ബുദ്ധിശക്തി, യുക്തിയെന്ന ആയുധമുപയോഗിച്ച്, പ്രകൃതിപ്രതിഭാസങ്ങളെ 'ഖനിച്ചതില്‍'     നിന്നാണ്   അവന്റെ/അവളുടെ അറിവ് വര്‍ധിച്ചത്  എന്നാണ് ഉദ്ദേശം. അതങ്ങനെയിരിക്കെ ,   "മേല്‍ക്കൊടുത്ത വരികളില്‍ സൂചിപ്പിക്കുന്നത്  'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ് എന്നാണല്ലോ." എന്ന്  ഒരാള്‍ പറഞ്ഞുവെന്നു കരുതുക. എങ്കില്‍, രണ്ടാമത്തെ ശ്ലോകത്തിന്റെ അര്‍ഥം സൂചിപ്പിക്കുന്നത്, " ചേനകളുടെ ഉറവിടം 'മനുഷ്യന്റെ കയ്യില്‍' നടക്കുന്ന കൈക്കോട്ടു പ്രയോഗമാണ് " എന്നായല്ലേ പറ്റൂ ! ബുദ്ധിമാനായ ഒരാളാണ് ഇപ്രകാരം ശ്ലോകാര്‍ഥത്തെ  വികൃതമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍, ഒന്നുകില്‍ അദ്ദേഹത്തിന് താല്‍ക്കാലികമായി ഒരു ധാരണപ്പിശക്  സംഭവിച്ചു വെന്നോ, അതല്ലെങ്കില്‍ മനപ്പൂര്‍വം കേള്‍വിക്കാരെ തെറ്റിധരിപ്പിച്ചു എന്നോ കരുതാം.
അത്ഭുതപ്പെടരുത്, സഹോദരന്‍ അയ്യപ്പന്റെ മേല്‍ക്കൊടുത്ത വരികള്‍ക്ക് അയുക്തികമായ  ഈ വ്യാഖ്യാനം നല്‍കിയത്, ബഹുമാന്യനായ ഇ. എം. എസ്. ആണ്! ( 'യുക്തിവാദികളും കമ്മുണിസ്റ്റുകാരും' എന്ന പുസ്തകം) ഒന്നുകൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കുക. ""മേല്‍ ക്കൊടുത്ത വരികളില്‍ സൂചിപ്പിക്കുന്നത്  'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ് എന്നാണല്ലോ. ഇത് യഥാര്‍ത്ഥത്തില്‍ ആശയ വാദത്തിന്റെ സമീപനമാണ്, ഭൌതിക വാദത്തിന്റെതല്ല." സംഗതി ശരിയാണ്.  "'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ്" എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ആശയവാദം തന്നെയാണ്, ഭൌതിക വാദം അല്ല. പക്ഷെ അയ്യപ്പനും കൂട്ടരും ഒരിക്കലും അങ്ങനെ വാദിച്ചിട്ടില്ല. "നിരീക്ഷണവും  അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യധിഷ്ടിതമായ ചിന്തനവും മാത്രമാണ് " വിജ്ഞാനത്തിനുള്ള ഉപാധി എന്നാണ് അവര്‍ വാദിച്ചിട്ടുള്ളത്.

ഇ.എം.എസ് ഇവിടെ അവലംബിച്ചത്, 'straw man argument' എന്ന കുതര്‍ക്ക രീതിയാണ്. എതിരാളിയുടെ വാദത്തെ  തെറ്റായ രീതിയില്‍ അവതരിപ്പിച്ച ശേഷം , അവതാരത്തെ ആക്രമിച്ചു നിലം പരിശാക്കുക എന്നതാണ് ഈ  രീതി. വൈക്കോല്‍ രൂപം പൊളിഞ്ഞുവീഴുംപോള്‍ അനുയായികള്‍ക്ക് കൈയടിക്കുകയുമാവാം. 
പക്ഷെ, നിഷ്പക്ഷരായ നിരീക്ഷകര്‍ക്ക്, പ്രതിവാദത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.

വിജ്ഞാനത്തിന്റെ ഉറവിടം,  "'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ്" എന്ന ദാര്‍ശനിക സമീപനം ലോകവ്യാപകവും  അതിപുരാതനമാണ്. മനനം ആയിരുന്നുവല്ലോ മുനിമാരുടെ ജ്ഞാന മാര്‍ഗം.പൂര്‍വസൂരികള്‍ കണ്ടെത്തിയിട്ടുള്ളനിര്‍വിവാദമെന്നെണ്ണിപ്പോരുന്ന   നിത്യസത്യങ്ങള്‍ ('ബ്രഹ്മം  മാത്രമാണ് സത്യം' അതല്ലെങ്കില്‍ " ഓരോ ഭൌതികപദാര്‍ഥത്തിലും സാമൂഹ്യസ്ഥാപനത്തിലും ക്രിയാത്മകവും നിഷേധാത്മകവുമായ  രണ്ടു വിരുദ്ധശക്തികള്‍ പ്രവര്‍തിച്ചുകൊണ്ടിരിക്കുന്നു"  ഇത്യാദി ) ആണ് ഇവരുടെ 'ചിന്താ പ്രക്രിയയുടെ' അടിസ്ഥാനം. ആദിശങ്കരന്റെ  so called യുക്തിവാദവും എംഗല്‍സിന്റെ വൈരുദ്ധ്യാത്മക ഭൌതികവാദവും അടിസ്ഥാനപരമായി ഒരേ തരം ചിന്താപദ്ധതി കളാണ്. ഹിമാലയ  സാനുക്കളില്‍ജനനം/ മരണം ,വിധി/ പൌരുഷം , വ്യക്തി/ സമൂഹം, ഇത്യാദി  വൈരുധ്യങ്ങളെ മനനം ചെയ്തു പോന്ന ആര്‍ഷ ചിന്താപാരമ്പര്യ(1) ത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ അവകാശികള്‍, ഏതൊരു അവസ്ഥയെക്കുറിച്ചും- അതൊരു സാമൂഹ്യാവസ്ഥയാകട്ടെ, ഭൌതിക പ്രതിഭാസമാകട്ടെ- "ഇതിലെ മുഖ്യ വൈരുധ്യമെന്ത് "  ? എന്ന  ചോദ്യമുപയോഗിച്ച് പ്രശ്ന ചിന്ത നടത്താന്‍   ശ്രമിക്കുന്ന വൈരുദ്ധ്യാത്മക ഭൌതിക വാദികളാണ് എന്ന് തോന്നുന്നു.
ഇപ്പറഞ്ഞ മുനിമാര്‍ഗത്തില്‍ നിന്നുള്ള വ്യക്തമായ വഴി പിരിയലാണ്  ജ്ഞാനോദയ ത്തോടെ സംഭവിച്ചത്. 'നിര്‍വിവാദ'മായ ആദിധാരണകളുടെ  (a priori beliefs) അടിസ്ഥാനത്തിലുള്ള മനനം, നിര്‍ധാരണം ഇവയല്ല ജ്നാനതിനുള്ള മാര്‍ഗമെന്നു ജ്ഞാനോദയ കാലത്തോടെ  വെളിവായി. വാസ്തവത്തില്‍, കുറെ വിവരങ്ങളുടെ വിസ്ഫോടനമല്ല  ജ്ഞാനോദയത്തിന്റെ  യഥാര്‍ത്ഥ സ്വരൂപം. മറിച്ചു, ചിന്താരീതിയിലുള്ള  ഈ വമ്പിച്ച മാറ്റമാണ്. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള  ഏതൊരു അവകാശ വാദവും യഥാര്‍ത്ഥ നിരീക്ഷണങ്ങളെ ആശ്രയിച്ചാവണമെന്നും, ആദിധാരണകളുടെ  അടിസ്ഥാനത്തിലുള്ള ന്യായവാദങ്ങളുടെ  പൊയ്ക്കാലുകളിന്‍ മേലാവരുതെന്നും  ഇക്കാലത്ത് സമ്മതമായിതീര്‍ന്നു.(2 )
ജ്ഞാനോദയ ബൌദ്ധിക   പാരമ്പര്യത്തിന്റെ പതാകാവാഹകരാകയാലാണ് ,"യുക്തിവാദം ഒരു മതമല്ല.അത് അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ് " എന്നും,"യുക്തി അനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കല്‍ പറയുന്നത്  പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാല്‍ തെറ്റെന്നും മുന്‍പ് തെറ്റെന്നു കണ്ടത്  അപ്രകാരം പിന്നെ ശരിയെന്നു കണ്ടാല്‍ ശരിയെന്നും സമ്മതിക്കുവാന്‍ യുക്തിവാദിക്ക് വിരോധമില്ല" എന്നുമൊക്കെ അയ്യപ്പനും കൂട്ടുകാരും പറഞ്ഞത്‌.ജീവശാസ്ത്രത്തെക്കുറിച്ചുള്ള  പരമ്പരാഗത "വൈരുദ്ധ്യാത്മക ഭൌതിക വാദ" ധാരണകള്‍ വീസ്മാന്‍, മെന്‍ഡല്‍ , മോര്‍ഗന്‍ തുടങ്ങിയവരുടെ അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍, ഈ വക ആധുനിക വിജ്ഞാനങ്ങളൊക്കെയും  കപടമാണെന്ന്  മുദ്രയടിച്ച് സിദ്ധാന്ത രക്ഷ ചെയ്തവരാണ്  ചില വൈ.ഭൌ ആചാര്യന്മാര്‍ എന്ന് കൂടി ഓര്‍ക്കുക!
ഉപസംഹാരം: അറിവിനെക്കുറിച്ചുള്ള കേവല വാദപരമായ നിലപാടല്ല, സഹോദരന്‍ അയ്യപ്പന്റെ വിഖ്യാതമായ ശ്ലോകം പ്രതിഫലിപ്പിക്കുന്നത്- മറിച്ച്‌, ജ്ഞാനോദയ ബൌദ്ധിക പാരമ്പര്യത്തിന്റെ (ഇക്കാലത്തും പ്രസക്തമായ) ജ്ഞാനമാര്‍ഗ സിദ്ധാന്തത്തെയാണ്. വൈരുദ്ധ്യാത്മക ഭൌതികവാദം ആധുനിക വിജ്ഞാനമാണ്‌ എന്നത്  കേവലം അടിസ്ഥാനരഹിതമായ ഒരുതെറ്റിദ്ധാരണ മാത്രമാണ്. ജ്ഞാനോദയ പാരമ്പര്യത്തിന്റെ  ചുവടു പിടിച്ചു, വൈരുദ്ധ്യാത്മക ഭൌതികവാദ മെന്ന പ്രാക്തന ചിന്താരീതിയെ പിന്തള്ളി മുന്നോട്ടുപോവുകയാണ് കേരളത്തിലെ ഭൌതികവാദി സമൂഹം ഇനിയെങ്കിലും ചെയ്യേണ്ടത്.
കുറിപ്പുകള്‍:
(1 )-"
ഇതിങ്കലൊരു വാനപ്രസ്ഥനായ്, ജനി/മൃതി, വിധി/ പൌരുഷ, വ്യഷ്ടി/ സമഷ്ടി, ദ്വന്ദ്വങ്ങളെ    നിതിധ്യാസം ചെയ്തു നിത്യ തൃപ്തനായ്‌, സര്‍വ നിരപേക്ഷനായ്  വാഴ്വതെന്‍ പ്രജ്ഞ തേടും ലക്‌ഷ്യം. ആയിരം തലമുറ യായിട്ടെന്‍ പിതാമഹര്‍ താലോലിച്ചിരുന്നതീ യരുമക്കിനാവല്ലോ  "-എന്‍. വി. കൃഷ്ണവാര്യര്‍. "അവസാനത്തെ ആസ്പത്രി " എന്ന ഹിമാലയത്തെക്കുറിച്ചുള്ള  കവിത.

(2 )-"The  purpose", wrote Diderot,the author of the encyclopedia, the  remarkable compendium of the European enlightenment, "is not only to provide a certain body of knowledge  but also to bring about a change in the mode of thinking". This "change in the mode of thinking" lay broadly in a change from contemplative , deductive reasoning from intuitively grasped, god and tradition sanctioned a priori beliefs  to an insistence on deriving any claim regarding nature's order from the data of experience alone.Knowledge was no longer to proceed from concepts and axioms to phenomenon, but vice versa.At its core, the Enlightenment was an attempt to popularize and institutionalize modest procedural principles of knowledge that insisted on  breaking apart all existing claims of cause and effect derived from earlier metaphysical systems and rationalist schemes and to test them against observation and experiment..If there was a dogma of enlightenment, it was that there were to be no dogmas, no a priori truths and no privileged sources of affirmation.All dogmas could be queried by private citizens, who have the right to come together in the public sphere, as equals, to pursue truth through open critical debate."( Meera Nanda- " Breaking the spell of Dharma")